Boxbe

Tuesday, August 21, 2012

അമ്മയും തേന്മാവും

          അമ്മയും തേന്മാവും.
തൊടിയിലേ തേന്മാവിന്‍ ചുവടിലായാഞ്ഞാഞ്ഞു
മഴുവീണനേരമെന്‍ മനസ്സു തേങ്ങി
പലകാലമായെന്റെ ബാല്യകാലംതൊട്ടു
തണല്‍തന്ന മാവിനിന്നന്ത്യമായി
ഒരു ജഡമായ് അമ്മ ഇങ്ങനീ കട്ടിലില്‍
ശുഭയാത്രയായിക്കിടന്നിടുമ്പോള്‍
പോയകാലത്തിലേ നന്മതന്‍ ഓര്‍മ്മകള്‍
ആമന്ദം എന്നിലേക്കോടിയെത്തി

ആ നല്ലകാലത്തില്‍ അമ്മ നന്മക്കായി
വളമേകി നന്നായ് വളര്‍ത്തിടുമ്പോള്‍
ആത്മാവിലാ മാവോ ആ മാവിലാത്മാവോ
അമ്മയ്‌ക്കു ചൊല്ലുവാനായതില്ല
അത്രയ്ക്കു സൌഹൃദം നല്‍കിയാമാവിനേ
അമ്മയെന്നാളും വളര്‍ത്തിവന്നു
വളരും മുറയ്ക്കതു മധുരമാം തേന്‍ഫലം
മടിയാതെ ഞങ്ങള്‍ക്കു നല്‍കിവന്നു

മാവിന്റെ ചില്ലമേലൂഞ്ഞാലുകെട്ടി ഞാ‍ന്‍
നന്ദമായാടിക്കളിച്ചിരുന്നു
മാധുര്യമേറുന്ന വാക്കുകളോടമ്മ
മാമുണ്ണുവാനായ് വിളിച്ചിരുന്നു
മാമ്പഴമാധുരിയേകിയാ മാ‍വും എന്‍
ആനന്ദമെന്നും വളര്‍ത്തിവന്നു
അമ്മതാന്‍ ഈ മരമെന്നോര്‍ത്തു മാനസം
നന്മയിലെന്നും തുടിച്ചിരുന്നു.

അമ്മ പോയീടുന്നു,നന്മയായ് നിന്നൊരാ
തേന്മാവുമിന്നിതാ പോയിടുന്നു
നന്മയും നന്മയും ചേര്‍ന്നു സ്വര്‍ഗ്ഗത്തിന്റെ
വന്മതില്‍ക്കെട്ടിന്നകത്തു ചെല്ലും
അമ്മതന്നാത്മാവിലാലിംഗനം ചെയ്തു
മേന്മയില്‍ മാവും പടര്‍ന്നുനില്‍ക്കും

തെക്കേപറമ്പിലെ ചിതയിലെന്നമ്മയ്ക്കു
മുക്തി നല്‍കാനായ് മുറിച്ചമാവിന്‍
മുട്ടികള്‍ കത്തിക്കുതിച്ചുയരും നേരം
ഇത്തരം ചിന്തകള്‍ പൊന്തിടുമ്പോള്‍
അമ്മതന്നോര്‍മ്മയും നന്മതന്‍ തേന്മാവും
ഉണ്മയായെന്നില്‍ വിതുമ്പി നില്‍പ്പൂ.
**************************************