Boxbe

Friday, July 4, 2014

കവിതാമാധുരി.2

കൈത്തിരി കൊളുത്താം.

പഴയ വേദാന്തപ്പൊളിയെടുത്തേകനായ്
കവിത കുറിക്കാനിരിക്കുമ്പോള്‍
അരികിലേക്കണയുന്ന കാവ്യഭാവങ്ങളെന്‍
കരളിലൊരു തിരി കൊളുത്തുന്നു

കൈത്തിരി പടര്‍ത്തുന്ന ജ്വാലയില്‍ ജീവിതം
കവിതയായ് തെളിയുന്നു മുന്നില്‍
ഇതിലെവിടെ വേദാന്തം,ഇരുളും ദുരന്തവും
ഇടവിട്ടു മുന്നില്‍ നില്‍ക്കുന്നു

ദുരമൂത്ത വ്യാധന്റെ ശരമുന മുറിവേല്‍പ്പിക്കെ
ഉതിരുന്നു രോദനം ദീനം
ഒരു കിളിക്കുഞ്ഞിന്റെ സ്വപ്നങ്ങള്‍ , മോഹങ്ങള്‍
കരളിന്‍ വിശുദ്ധിയുമൊക്കെ
മുറിവേറ്റു വീണിതാ കേഴുന്നു,കേള്‍ക്കുവാന്‍
ഇരുള്‍മാത്രമുണ്ടവള്‍ക്കരികില്‍

ഒരു പിഞ്ചുപൂവതിന്നിതളുകളുടഞ്ഞിട്ടു
നിണമണിഞ്ഞയ്യോ കിടപ്പൂ
തുണയായവള്‍ക്കരികിലെരിയുന്ന മാതൃമനം
ഇടറുന്നു,പുല്‍കുന്നു മൌനം

പതി ധനമോഹം‌പെരുത്തു തന്‍പത്നിയേ
പതിതയാക്കുന്നു,വില്‍ക്കുന്നു
പതിവായി വേട്ടനടത്തുവാന്‍ പൂക്കളില്‍
പതിയെയെത്തുന്നവന്‍ വീണ്ടും
ചരിതമാവര്‍ത്തിക്കുന്നു, സ്ത്രീത്വം തെരുവിലായ്
പരിദേവനം ചെയ്തു നില്‍പ്പൂ

ഇരുള്‍മേഘക്കീറിലേ ഒളിയായുണര്‍ന്നിടാന്‍
ഇനി വൈകിയാല്‍ ഫലം ദുഷ്ടം
പഴയവേദാന്തങ്ങള്‍ ചുട്ടെരിച്ചീടുക
അബലയാകൊല്ല നീ പാരില്‍

എരിയുന്നിതെന്‍ കരളിലൊരു ചെറിയ കൈത്തിരി
അതില്‍ നിന്നൊരുക്കു തീപ്പന്തം
പുതിയൊരദ്ധ്യായം രചിക്കണം കൈകളില്‍
ചുണയോടെ ചേര്‍ക്ക തീപ്പന്തം

എരിയട്ടെ പീഡനപര്‍വ്വമതോടൊപ്പം
എരിയട്ടേ വ്യാധമോഹങ്ങള്‍
ഇരകളായീടൊല്ല,നിങ്ങളൊന്നിക്കണം
പൊരുതണം ശക്തിയോടെന്നും

അതിനായ് സഹോദരിമാരേ കരത്തിലായ് 
കരുതുകീ കത്തുന്ന പന്തം
അതിലുറ്റ ശക്തിപകര്‍ത്താന്‍ തെളിഞ്ഞ കൈ-
ത്തിരികളായെത്തിടാം ഞങ്ങള്‍
ഒരു നവശക്തി പടുത്തുയര്‍ത്താം
നമുക്കണിചേര്‍ന്നിടാം, അടരാടാം.

******************************

എന്നിലേക്കുള്ള ദൂരം.

എന്നില്‍ നിന്നെനിക്കുള്ള ദൂരമിന്നളന്നു ഞാന്‍ 
എന്നിലേക്കൊരു നോക്കു നോക്കി ഞാനിരിക്കുന്നു
എന്നിലേ കവിഭാവംകൊണ്ടു ഞാനളക്കുമ്പോള്‍
മുന്നിലായ് തെളിയുന്നെന്‍ ശുദ്ധശൂന്യത പൂര്‍ണ്ണം

അര്‍ത്ഥശൂന്യമാം എന്റെ ജീവിതനിമിഷങ്ങള്‍
അര്‍ത്ഥപൂര്‍ണ്ണമായ് മാറ്റും മാന്ത്രികന്‍ കവിത താന്‍
ജീവിതദുഃഖങ്ങളെന്‍ നെഞ്ചിലിന്നെരിയുമ്പോള്‍
ശീതമായ് തലോടുന്ന മാതാവും കവിതയാം

സ്വപ്നയാനത്തില്‍ ചക്രവാളസീമകള്‍ പുല്‍കാന്‍
പക്ഷങ്ങള്‍ വിടര്‍ത്തുന്ന ശക്തിയെന്‍ കവിത താന്‍
മായികലോകത്തിന്റെ സൌമ്യവാടങ്ങള്‍ തേടി
യോജനതാണ്ടും തീര്‍ത്ഥയാത്രികന്‍ കവി മാത്രം

സുന്ദരസങ്കല്പങ്ങളന്തികത്തെത്തി നേര്‍ത്ത-
പുഞ്ചിരിപൊഴിക്കുമ്പോള്‍ തുള്ളുന്നു കവിമനം
പോയകാലത്തിന്‍ രമ്യഭാവങ്ങള്‍,വിചാരങ്ങള്‍
മേയുന്ന മായാഭ്രമം തീര്‍പ്പതും കവിത താന്‍

വൃത്തഭംഗങ്ങള്‍ക്കുള്ളില്‍ താളത്തെയൊളിപ്പിക്കും
വൃത്തി നൈപുണിയാക്കും ജ്ഞാനമീ കവിമാര്‍ഗ്ഗം
മൂര്‍ത്തഭാവന മെല്ലേ വര്‍ണ്ണങ്ങള്‍ വിതറുമ്പോള്‍
സ്വച്ഛമുല്ലസിക്കുന്ന ഭാവവും കവിഭാവം

കവിതേ,നീയീവണ്ണമെണ്ണിയാലൊടുങ്ങാത്ത
വിവിധം രൂപങ്ങളില്‍,ഭാവസൌന്ദര്യങ്ങളില്‍
തെളിയും നേരം കൈകള്‍കൂപ്പി ഞാനടുക്കുമ്പോള്‍
പിടി തന്നീടാതെങ്ങോ മാറി നീ മറയുന്നു

എങ്കിലും ഞാനെന്‍ വര്‍ണ്ണജാലകപ്പഴുതിലൂ-
ടെന്നുമേ കാണുന്നെന്റെ കാവ്യസങ്കല്പങ്ങള്‍ നീളേ
നിന്നുടെ വര്‍ണ്ണം കാണ്‍കേയിന്നു ഞാനറിയുന്നൂ 
എന്നില്‍ നിന്നെനിക്കുള്ള ദൂരമെന്‍ കവിത താന്‍ ‍.

**************************************************

കാവ്യജീവിതം.
                
കാലങ്ങളായ് ഈ ചോദ്യം മൌനമായ് മനസ്സിന്റെ
കോണിലായിരിക്കുന്നുണ്ടുത്തരം തേടിത്തേടി
വ്യര്‍ത്ഥമോ സാര്‍ത്ഥം താനോ മൂകമോ മുഖരമോ
മര്‍ത്ത്യജീവിതം നമ്മേ മുന്‍‌നയിക്കുന്നൂ മന്നില്‍

പോയകാലങ്ങള്‍ നല്‍കില്ലുത്തരം വൃഥാ നമ്മള്‍
ഭാവിയില്‍ നോക്കികാലം കഴിച്ചാലതും വ്യര്‍ത്ഥം
സാഗരത്തിരപോലേ പൊന്തുന്ന വൈവിദ്ധ്യമാം
ഭാവങ്ങളോരോന്നായി വന്നുലയ്ക്കുന്നൂ നമ്മേ

ഓരോരോ തിരപൊന്തും നേരത്തു വൈരുദ്ധ്യങ്ങള്‍
ദുഃഖമായശാന്തിയായ് ശാന്തിയായ് സുഖമായും
വന്നടുക്കുമ്പോള്‍ നമ്മളവയില്‍കിടന്നാടി
ചിന്തയാലുഴലുന്നൂ സത്യമെന്തറിയാതേ

പൂര്‍വ്വസൂരികള്‍ ചൊല്ലീ സുഖവും ദുഃഖങ്ങളും
മായികഭ്രമത്തിന്റെ ദ്വൈതഭാവങ്ങള്‍ മാത്രം
എങ്കിലീ ദ്വൈതത്തിനേയദ്വൈതമായിക്കാണ്മൂ
കാമ്യമാം കാവ്യംതന്റെ ഭാവനാസരിത്തുകള്‍

പോയകാലത്തിന്‍ ദുഃഖഭൂമിയിലനാഥമായ്
പേ പിടിച്ചലഞ്ഞീടില്‍ വ്യര്‍ത്ഥമാം നരജന്മം
നാളേക്കു നല്‍കാനായിട്ടൊന്നുമില്ലെന്നോര്‍ത്തു 
നാളുകള്‍ കഴിച്ചാലും നേട്ടമാവില്ലാ തെല്ലും

ഭാവന പദം വെയ്ക്കും പാതകള്‍ സന്തോഷത്തിന്‍ 
ചാലുകള്‍ തെളിയിക്കും മാര്‍ഗ്ഗമീ കവിമാര്‍ഗ്ഗം
പോയൊരിന്നലെകളേ വിട്ടേയ്ക്കു,നാളേയ്ക്കായി
ഇന്നു നാം ഭ്രമിക്കണോ,യിന്നില്‍ നാം ജീവിക്കണം

ഭൂതഭാവികള്‍ ഭൂതമായ് മുന്നിലലറുമ്പോള്‍
ഹ്ലാദമായ് കഴിയാനായിന്നു നില്‍ക്കുന്നൂ മുന്നില്‍
ഇന്നിലേ സന്തോഷത്തിന്നൂഷ്മളദളങ്ങളില്‍
നമ്മളു ല്ലസിക്കേണമെങ്കിലോ ധന്യം ജന്മം

നാളെയും മൃതമായോരിന്നലെകളും നമ്മേ
ആയാസപ്പെടുത്തില്ലാ കാവ്യവീഥിയില്‍ നില്‍ക്കേ
നിസ്സംഗ,പരിത്യാഗഭാവങ്ങള്‍, ഭൂതം, ഭാവി
ഒക്കെയും മറക്ക നാം,വര്‍ത്തമാനത്തെ പുല്‍കാം

കാവ്യസംഗമം വര്‍ത്തമാനകാലത്തില്‍ ലയി-
ച്ചാകിലോ മഹാഭാഗ്യം ,സൌഖ്യമാണതിന്‍ ഫലം
ഇന്നിലേ സൌഭാഗ്യങ്ങള്‍ ഈ മന്നിലൊരുവനും
പിന്നീടു ലഭിച്ചീടാനില്ലയെന്നതും സത്യം

ചിന്ത തന്നമൂര്‍ത്തമാം രാഗഭാവങ്ങള്‍ മെല്ലേ
ചിന്തുന്ന ലയതാളം പുല്‍കിയിന്നുണരുമ്പോള്‍
ഞാനറിയാതെയേതോ ശാദ്വലതീരങ്ങളില്‍
മായികമായെന്‍ സ്പന്ദം ധന്യമായലയുന്നു

പൂക്കളും പുഴകളും പൂണാരം ചൊല്ലും കാറ്റും
പൂനിലാവൊളിചൂടും പാടവും മേടും തോടും
കുങ്കുമച്ഛവി ചിന്നും സാന്ധ്യമേഘവും രാവും
പച്ചനീരാളം നീളേ വെച്ചെഴും തൊടികളും

പിച്ചവെച്ചീടും പിഞ്ചുപാദപാതനങ്ങളും
കൊഞ്ചിടും മൊഴികളും കൊച്ചരിപ്പല്ലിന്‍ ചേലും
പൂക്കളില്‍ ഭ്രമം‌പൂണ്ടു മണ്ടിടും ഭ്രമരത്തിന്‍
പാട്ടുമിന്നുണര്‍ത്തുന്നിതെന്നുടെ കവിഭാവം

എന്നതാല്‍ ദുഃഖത്തിന്റെയോളത്തില്‍ മുങ്ങിപ്പൊങ്ങി
ഖിന്നനായ് കഴിയാനാവില്ലെനിക്കൊരു നാളും
സൌന്ദര്യസങ്കല്പങ്ങളീവണ്ണമാവോളവും
ചി ന്തയില്‍ നിറയുമ്പോള്‍ കാവ്യഭാവന മിന്നും

ഭാസുരസങ്കല്പങ്ങള്‍ കോര്‍ത്തിണക്കുവാന്‍,പാടാന്‍
ഭാവന യെനിക്കേകീ കാവ്യവല്ലകി നൂനം
ഞാനെന്റെ മണിവീണാസ്പന്ദമീ മട്ടില്‍ മീട്ടി
കാവ്യജീവിതം ധന്യസാര്‍ത്ഥമായ് തുടരട്ടേ.
*****************************************

കവിതാമാധുരി.1

ദൈവമേയുണരുക.

അകലേ യുദ്ധത്തിന്റെ കാഹളം മുഴങ്ങുന്നു
അത്യന്തവിനാശത്തില്‍ പോര്‍മുന ചിതറുന്നു
അമ്മമാരുടെ ദീനരോദനമുയരുന്നു
അരുമക്കിടാങ്ങള്‍ ഹാ വേദനിച്ചിടറുന്നു

ദൈവമേ, ദിഗന്തങ്ങള്‍ ഭീതിയാലുലയുന്നു 
ദീനരോദനം മന്നില്‍ ശാപമായലയുന്നു
ഈ രണഭൂവില്‍ ക്രൌര്യമഗ്നിയായുരുമ്പോള്‍
കത്തുന്നു മനുഷ്യത്വം,പാവനജന്മം, കഷ്ടം!

മാനവനാശം മാത്രമീയുദ്ധകോലാഹല-
ഭ്രാന്തിന്റെയവസാനം ബാക്കിപത്രമായ് മാറും
കരുണാമയനായ ദൈവമേയുണരുക
ഈ കാട്ടുനീതിയ്ക്കന്ത്യം വരുവാന്‍ വരം നല്‍ക

മനുജസ്നേഹം മന്നില്‍ പൂക്കളായ് വിരിയട്ടേ
ശാന്തിയും സമാധാനചിന്തയും പുലരട്ടേ
സര്‍വ്വസ്രഷ്ടാവായ ദൈവമേ, ഉണരുക
മന്നിന്റെ രക്ഷയ്ക്കായി നിന്‍വരം ചൊരിയുക
*******************************************

എന്നെ തിരയുന്ന ഞാന്‍

തിരയുകയാണു ഞാനെന്റെ സ്വത്വത്തിന്റെ ഉണ്മതേടി
അലയുകയാണു ഞാനീവിധം വിഭ്രാന്തമെങ്ങുമെങ്ങും
കാണ്മതൊരൂഷരഭൂമി മുന്നില്‍ പടര്‍-
ന്നന്തമില്ലാതെ കിടപ്പൂ നിശ്ശബ്ദമായ്
എന്നിലെ ഞാനൊന്നറിയട്ടെയെന്നിലെ
ഉണ്മതന്‍ വേരുകള്‍, തിരയട്ടെ ശാന്തമായ്
ശാന്തമോ? ശാന്തതയന്യമായ് ഡംഭിന്റെ നാദങ്ങള്‍
നിങ്ങളും കേള്‍പ്പതില്ലേ
എന്റെ നെഞ്ചില്‍ തുടിക്കുന്നു കാപട്യം,
അതെന്നെ മയക്കുന്നു,ഞാന്‍ മദിക്കുന്നു
പിന്നെയെന്‍ കണ്‍കളില്‍ ഇരുളിന്റെ മറവില്‍ 
ഞാന്‍ ക്രൌര്യം നിറയ്ക്കുന്നു
കാതുകള്‍ ബധിരങ്ങളാക്കിയതിന്നുള്ളില്‍
ആര്‍ത്തനാദം മരിക്കുന്നു
പുകയുന്നൊരഗ്നിക്കൊരുജ്ജീവനം തേടി
ഇരകള്‍ തളര്‍ന്നുവീഴുമ്പോള്‍
ഒരു കൈയില്‍ വേദാന്തം
മറുകൈയില്‍ ഗോപ്യമായ് കാപട്യം
ഇവയേന്തി ഞാന്‍ പകല്‍‌വെട്ടത്തില്‍ നിങ്ങള്‍തന്‍ 
നടുവില്‍ നടക്കുന്നു സൌമ്യനായി
തോളോടുതോള്‍ചേര്‍ന്നു സൌഹൃദം വീതിച്ചു
കപടത മറച്ചു നില്‍ക്കുന്നു
നീതി പണത്തിന്റെ മുന്നില്‍ മയങ്ങുന്നു,കണ്ണടയ്ക്കുന്നു
സത്യം മരിക്കുന്നു
നീറും മനസ്താപഭാണ്ഡമെന്‍ തോളിലെ ഭാരമായ് 
എന്നെ വലച്ചിടുമ്പോള്‍ ഞാനെന്നെ തിരയുന്നു
എത്രനാള്‍ ഞാനെന്റ സ്വത്വം തിരയണം
എത്രദൂരം നടക്കേണം
ഭിന്നവികാരങ്ങള്‍ കൂട്ടുകാരായെന്റെ മുന്നില്‍ നടക്കുന്നു
പിന്നിലൊളിക്കുന്നു, പിന്തിരിഞ്ഞോടുന്നു
കൂട്ടരേ, കത്തിപ്പടര്‍ത്തു തീജ്ജ്വാലകള്‍
കൂട്ടിക്കലര്‍ത്തുക എന്നേ ചിതകളില്‍
അല്ലായ്കില്‍ ഞാനെന്റെയുള്ളില്‍ പടരുന്ന 
തീജ്ജ്വാലതന്നിലേക്കൊന്നു ചാടട്ടെ,ഞാന്‍ നശിക്കട്ടെ
ഒരു പുനരുജ്ജീവനം,എന്‍ സത്വപൂരകം
വീണ്ടും ഒരുണര്‍ന്നെണീക്കല്‍
അതിനായി ഞാനെന്റെ സ്വത്വസത്യാന്വേഷണം
തുടരട്ടെയീമട്ടില്‍, സ്വസ്തി തേ സ്വസ്തി തേ
**************************************

വിശ്രമിക്കട്ടേ സ്വച്ഛം

ആദിമദ്ധ്യാന്തം ഞാനീ ചിപ്പികള്‍ക്കുള്ളില്‍ കാവ്യ-
ഭാവന നിറക്കുന്നു മായികഭ്രമത്തിനാല്‍
പിന്നെ ഞാനോരോ ചിപ്പി പൊട്ടിച്ചു കവിതതന്‍
മുത്തുകള്‍ തിരയുന്നു,കാത്തുകാത്തിരിക്കുന്നു.

വന്നതില്ലിതേവരെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍
മിന്നിടും കവിതതന്‍ മാധുര്യനിഷ്യന്ദികള്‍
ഇല്ലെനിക്കതില്‍  തെല്ലു നൈരാശ്യമിരുട്ടില്‍ ഞാന്‍
അന്ധനായിരുട്ടിനേ തേടുകയല്ലോ നിത്യം

എന്നു ഞാനറിഞ്ഞീടും ജീവിതമിരുട്ടുപോല്‍
നീലമാണതിനുള്ളില്‍ ദൈന്യമീലിതഭാവം
ശൂന്യത കൈകള്‍നീട്ടി കാലത്തേ മറയാക്കി
രൂപഭാവങ്ങള്‍കാട്ടും,മര്‍ത്ത്യനെന്തറിയുന്നു!

അന്ത്യത്തിലൊരു സത്യം ശൂന്യത മാത്രം മാത്രം
പിന്‍‌തിരിഞ്ഞീടാന്‍ കാലം നല്‍കുകില്ലവസരം
മുന്നിലായപാരത,പിന്നിലോ നിസ്സംഗത
എന്നിലേക്കൊരു യാത്ര മാത്രമേ കരണീയം

ശൂന്യതതന്നില്‍ നോക്കി ശൂന്യതയളന്നു,നി-
സ്സംഗനായ് കഴിഞ്ഞീടാം ശൂന്യമീ കവിമനം
കാലത്തിന്‍ കോലായയില്‍ കോമാളിക്കവിവേഷ-
ക്കോലങ്ങളഴിച്ചു ഞാന്‍ വിശ്രമിക്കട്ടേ സ്വച്ഛം.

**********************************