Boxbe

Saturday, September 29, 2012

കവിതേ..

കവിതേ

കവിതേ,മാതാവേ നിന്‍ കൈകളിലിവനെന്നും
കാമ്യസൌരഭ്യം ചാര്‍ത്തി ചേര്‍പ്പു ഞാന്‍ ഹൃദയത്തില്‍
നിന്നുടെ തലോടല്‍ ഞാനെത്രമേല്‍ കൊതിക്കുന്നു-
വെന്നു നീയറിയുന്നതെന്നുടെ മഹാഭാഗ്യം

നിന്നുടെ പാദസ്പര്‍ശമങ്കിതമായെന്‍ ഹൃത്തി-
ലല്ലലിന്‍ കണികകള്‍ മെല്ലവേയൊഴിയുന്നൂ
അല്ല,ഞാനെന്തേ ചൊല്‍‌വാന്‍ നിന്നുടെ മായാജാല-
മല്ലയോ കദനത്തിന്‍ ജ്വാലയേ കെടുത്തുന്നൂ

മന്ദമാരുതന്‍ വന്നീ പൂവിനേ പുണരുമ്പോള്‍
സ്പന്ദമായുണരുന്നൂ നിന്നിലേ മരന്ദങ്ങള്‍
ഝില്‍ഝിലം ഝില്ലീനാദം കാട്ടരുവികള്‍ കല്ലില്‍
തുള്ളിയാര്‍ത്തുണര്‍ത്തുമ്പോള്‍ കാണ്മു നിന്‍ തിരനോട്ടം

നീലിമയേറും രാവില്‍ പൌര്‍ണ്ണമി ചിരിതൂകി
പാരിലേയ്‌ക്കൊഴുക്കുന്നൂ പൂനിലാവാകും കാവ്യം
നേര്‍ത്തതൂമഞ്ഞിന്‍കണം മന്നിലേയ്‌ക്കടരുമ്പോള്‍
മൂര്‍ത്തമാമൊരുഭാവം കാവ്യമായ് മാറും ഹൃത്തില്‍

അമ്മതന്‍ മുഖം നോക്കിയവ്യക്തശബ്ദങ്ങളില്‍
കൊഞ്ചുന്ന കിടാവിനേ നെഞ്ചോടു ചേര്‍ക്കും നേരം
മാതൃവാത്സല്യം മാറില്‍ പൂര്‍ണ്ണമായ് തുടിക്കുമ്പോള്‍
സ്തന്യമായൊഴുകുന്നൂ കവിതേ നിന്‍ മാതൃത്വം.

വീഥിയില്‍ വൃഥാ ഭിക്ഷതെണ്ടിടും ദരിദ്രന്റെ
വ്യാധിയിലുണരുന്നെന്നാര്‍ദ്രമാം കവിഭാവം
തുട്ടിനായ് കൈ നീട്ടുന്ന കുട്ടികള്‍ പാടീടുന്ന
പാട്ടിലും തുടിക്കുന്നൂ  കവിതേ നിന്‍ ദുഃഖങ്ങള്‍

ആരിലും കരുണാര്‍ദ്രരാഗഭാവങ്ങള്‍ ചിന്നി
മിന്നിടും കാവ്യങ്ങളില്‍ ജന്മസാഫല്യം ധന്യം
എന്നുമെന്‍ ഹൃദയത്തില്‍ പൊന്നൊളി പടര്‍ത്തീടും
ദീപമായ് തെളിവോടെന്‍ കാവ്യമേ കളിയാടൂ.

**************************************************