Boxbe

Tuesday, April 20, 2010

വേണുഗാനം

ഒരു വേണുഗാനമായൊഴുകിവരുംഞാന്‍
ആരോമലാളേ നിന്നരുകില്‍
സ്വപ്നങ്ങളൂയലാടും നിന്‍ മനസ്സില്‍
സിന്ധുഭൈരവീരാഗമോ,ശ്രീരാഗമോ?

വാര്‍മഴവില്ലിന്റെ വര്‍ണ്ണങ്ങള്‍ചാലിച്ചീ-
മഞ്ജുളരൂപം മെനഞ്ഞതാരോ?
മഴവില്ലിന്‍ നാട്ടിലെ ശില്പിയാണോ?
മാരന്റെ കൈനഖജാലമാണോ?

ചിത്രമയൂരമായ് പീലിനീര്‍ത്തിയെന്റെ
ചിത്തത്തില്‍ രാഗലയങ്ങള്‍ ചാര്‍ത്തി
എന്മനോവീണയില്‍ നീയുയര്‍ത്തീടുന്ന
നാദങ്ങള്‍ മോഹനരാഗമല്ലേ?

*******************************

Sunday, April 18, 2010

സ്വാമിശരണം

സ്വാമിശരണം
***************
ശരണം ശരണം ശബരിഗിരീശാ
ശങ്കരനന്ദന ശരണം
ഹരിഹരനന്ദന,കരിമുഖസോദര
ശരണം തവ പദകമലം..സ്വാമീ..
ശരണം തവപദകമലം

ജനിമൃതിദുഖച്ചുമടുകളാകും
ഇരുമുടിയേന്തിവരുമ്പോള്‍
ശരണാഗതസംരക്ഷക നിന്നുടെ
ചരണം ശരണം സ്വാമീ....
ചരണം ശരണം മമ ശരണം

മകരവിളക്കാം മംഗളദീപം
മലയില്‍ പ്രഭചൊരിയുമ്പോള്‍
മാമലവാസാ...ശ്രീമണികണ്ഠാ...
മനസ്സില്‍ നീ നിറയേണം..സ്വാമീ..
മനസ്സില്‍ നീ നിറയേണം....

*****************************

Monday, April 12, 2010

വൈശാഖശോഭ


സ്വര്‍ണ്ണപ്പൂക്കളാതാകെവിടര്‍ത്തി
കൊന്നയൊരുത്സവശോഭയൊരുക്കി
മാമലനാടിന്‍ കര്‍ഷകമനസ്സില്‍
കേളിയുയുയര്‍ന്നൂ,പാടമുണര്‍ന്നൂ
നിരനിരയായിത്തരുനിരയെല്ലാം
മരതകശോഭയിലിളകും നേരം
കളരവമൊഴിയാല്‍ കുയിലുകള്‍ ‍മാവില്‍
തെളിവൊടു മധുരം പാടീടുമ്പോള്‍
‘വിത്തും കൈക്കോട്ടും’താളത്തില്‍
വൈശാഖക്കിളിനീട്ടിപ്പാടി
ബാലകരെല്ലാം മാറ്റൊലി പാടി
“കള്ളന്‍ ചക്കേട്ടൂ,ചക്കിക്കൊച്ചമ്മേ
കണ്ടാ മിണ്ടേണ്ടാ,കൊണ്ടെത്തിന്നോട്ടേ”
മേടസ്സംക്രമവേളയിലിവിടീ-
മാടങ്ങളുമീ പൂക്കണിയണിയും
മേടപ്പൂക്കണിമോദത്തോടേ
ഉരുളിയിലമ്മയൊരുക്കു തുടങ്ങി
കൊന്നപ്പൂക്കുല,കണിവെള്ളരിയും
സ്വര്‍ണ്ണം,പലപലഫലമൂലാദികള്‍
ഉണ്ണിക്കണ്ണന്‍ തന്നുടെ രൂപം
വര്‍ണ്ണം ചേര്‍ത്തതു നടുവില്‍ വെച്ചു
അഞ്ചുദിശയ്ക്കും തിരികത്തിച്ചൂ
അഞ്ചിതശോഭയില്‍ ദീപമൊരുക്കി
കണ്ണും പൊത്തിക്കുട്ടികള്‍ വന്നാ-
വര്‍ണ്ണപ്പൂക്കണിക്കണ്ടു തൊഴുമ്പോള്‍
കൈനീട്ടവുമായച്ഛന്‍ വന്നു
വന്‍ നേട്ടത്തിനനുഗ്രഹമേകീ
:കൈനീട്ടം താ,കൈനീട്ടം താ”
നീട്ടിപ്പാടുംകിളികള്‍ക്കൊപ്പം
കൊട്ടും ഘോഷം തപ്പും തുടിയും
മുട്ടിവരുന്നൊരു തെയ്യക്കോലം
നാട്ടിന്‍ പട്ടിണിയാകെയകറ്റാന്‍
പാടീ പലവിധ പാട്ടും പദവും
നാവേര്‍പാടി ഗ്രഹപ്പിഴമാറ്റും
നാടോടികള്‍ തന്‍ നാദം കേള്‍പ്പൂ
മേടം മോടിയിലുണരും പുലരിയു-
മാനന്ദത്തിന്‍ പൂക്കണിയായീ
വൈശാഖത്തിന്‍ പൊന്നൊളി ചിതറി
കൈരളിയുത്സവലഹരിയില്‍ മുഴുകീ
മേടമൊരുങ്ങീ,പാടമൊരുങ്ങീ
നാടിന്‍ നന്മകളാകെയൊരുങ്ങീ
കാര്‍ഷികകേരളമാഘോഷത്തിന്‍
തോഷമുയര്‍ത്തും വിഷുവിന്‍ നാളില്‍
പാടാമൊന്നിച്ചുത്സവഗാനം
വൈശാഖത്തിന്‍ കര്‍ഷകഗീതം
സ്വര്‍ണ്ണപ്പൂക്കണി നമ്മുടെ മനസ്സില്‍
വര്‍ണ്ണമണിഞ്ഞു നിറഞ്ഞീടട്ടേ
വര്‍ഷം മുഴുവന്‍ സൌഭാഗ്യങ്ങള്‍
ഹര്‍ഷം വിതറാന്‍ വരമാവട്ടേ.

**************************

Sunday, April 11, 2010

പൊന്നാര്യന്‍

പൊന്നാര്യന്‍ പാടത്തെ പുന്നെല്ലു കൊയ്യുവാന്‍
എന്തെല്ലാം കൊണ്ട്വോണം പെണ്ണാളെ
എന്തെല്ലാം കൊണ്ട്വോണം പെണ്ണാളെ
പൊന്നരിവാളൊന്നു വേണം ...ഹോഹോയ്..
പുത്തന്‍ പറയൊന്നു വേണം ഹോഹോയ്
പൊന്നരിവാളൊന്നു വേണം ...ഹോഹോയ്..
പുത്തന്‍ പറയൊന്നു വേണം ഹോഹോയ്
താളത്തില്‍ ഈണത്തില്‍ പാട്ടുപാടിത്തരാന്‍
പെണ്ണുങ്ങള്‍ അഞ്ചാറു പേരു വേണം
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ (പൊന്നാര്യന്‍ ..........)

പൊന്നോണപ്പൂക്കള്‍ നിറഞ്ഞൊരു മാനത്ത്
പൊന്മാനത്തു്..... പൊന്മാനത്തു്
പൊന്നോണപ്പൂക്കള്‍ നിറഞ്ഞൊരു മാനത്ത്
പൊന്മാനത്തു്..... പൊന്മാനത്തു്
പൂ പറിക്കാന്‍ പൂക്കൂടയേന്തി
ആരാരെല്ലാം വരണു്
ഇന്നാരാരെല്ലാം വരണു്
ആതിരപ്പെണ്ണു വരണു്... ഹൊ..ഹൊ...ഹൊ....ഹോയ്
ചിരുതേയിപ്പെണ്ണു വരണു്... ഹൊ...ഹൊ...ഹൊ...ഹോയ്
ആതിരപ്പെണ്ണു വരണു്,ചിരുതേയിപ്പെണ്ണു വരണു്
ആവണിക്കാറ്റും ആലിലത്തുമ്പിയും
ആടിയാടി വരണേ..കളിയാടി ആടി വരണേ
കളിയാടി ആടി വരണേ (പൊന്നാര്യന്‍ ...‍..)

മാനത്തെ മഴവില്ലില്‍ ചേലിലൂഞ്ഞാല്‍ കെട്ടി
ആടാന്‍ ആര് വരണേ
ഇന്നാടാന്‍ ആര് വരണേ
മാനത്തെ മഴവില്ലില്‍ ചേലിലൂഞ്ഞാല്‍ കെട്ടി
ആടാന്‍ ആര് വരണേ
ഇന്നാടാന്‍ ആര് വരണേ
ആക്കയ്യില്‍ ഈക്കയ്യില്‍ ചെമ്പഴുക്കാ വെച്ച്
കാവില്‍ ആര് വരണേ കളിക്കാവില് ആര് വരണേ
ഉത്രാടക്കാറ്റ് വരണേ ഊയലാടി ആടി വരണേ
ഉത്രാടക്കാറ്റ് വരണേ ഊയലാടി ആടി വരണേ
വണ്ണാത്തിപൈങ്കിളീം അണ്ണാറക്കണ്ണനും
നാവേറ് പാടാന്‍ വരണേ ഹോയ്
നാവേറ് പാടാന്‍ വരണേ (പൊന്നാര്യന്‍ ....)

********************

Saturday, April 10, 2010

പൊന്നോണം

ഉത്രാടപ്പുലരി പെണ്‍കൊടി
മുത്തുപ്പൂക്കുടയും ചൂടി
ഒന്നാനാംകുന്നില്‍ ഏറി വരുന്നേ
ഓണപ്പൂതുംപി വരുന്നേ
ഓണക്കളി ആടിവരുന്നേ
പൊന്നോണം പൂത്തിരുവോണം
വരവായല്ലോ .....ഹോയ്‌
മലനാട്ടിന്‍ ഉത്സവ കാലം
വരവായല്ലോ (....)

അത്തപ്പൂക്കൂടനിറഞ്ഞേ
ആവണിയും വന്നു കഴിഞ്ഞേയ്
പാടത്തെ പൈങ്കിളിയാളെ
മാവേലിത്തമ്പ്രാന്‍ വരണേയ്‌
പൂവിളിയും താളവുമായി-
ട്ടെതിരെല്‍ക്കണ്ടേ
മലനാട്ടിന്‍ മാബലിമന്നനെ-
യെതിരേല്‍ക്കേണ്ടേ (....)

തുമ്പപ്പൂക്കുടങ്ങള്‍ ഏന്തി
പൂംപുലരി പെണ്ണ് വരുന്നേയ്‌
വര്‍ണപ്പൂക്കൂടയുമായി
പാടത്തെപൈങ്കിളി വന്നേയ്
പൂവിളി തന്‍ താളമുണര്‍ന്നേയ്
മണിവില്ലിന്‍ നാദമുയര്‍ന്നേയ്
നിറപറയും ദീപവുമായി-
ട്ടെതിരേല്‍ക്കണ്ടേ
മലനാട്ടിന്‍ മാബലിമന്നനെ-
യെതിരേല്‍ക്കേണ്ടേ (......)

Friday, April 9, 2010

ഭോഗീന്ദ്രഭൂഷണ

ഭോഗീന്ദ്രഭൂഷണ ശ്രീ പരമേശ്വരാ
ഭോലാധിനാഥാ മമ പ്രണാമം
സര്‍വ്വാധിനായകാ സര്‍വ്വസംരക്ഷകാ
നിന്‍ പാദസേവനം ജന്മപുണ്യം
നിന്‍ പദപൂജനം ആത്മപുണ്യം

നിത്യവും നിന്നെ ഭജിക്കുന്ന മര്‍ത്ത്യന്നു
സിദ്ധിയും മുക്തിയും നല്കുവോനെ
സംഹാരമൂര്‍ത്തേ നമിക്കുന്നു നിന്നെ ഞാന്‍
ഇന്ദ്രാദിപൂജിതാ ഇന്ദുചൂഡാ
ചന്ദ്രാധിനായകാ പാഹിപാഹി

ആയിരം ആയിരം നാമക്ഷരങ്ങളാല്‍
ആശ്രിതവത്സലാ പൂജ ചെയ്യാം
ആനന്ദരൂപിയായെന്നും വിളങ്ങുന്ന
ആതങ്കനാശനാ പാഹിപാഹി
നാഗേന്ദ്ര ഭൂഷണ പാഹി പാഹി

Thursday, April 8, 2010

യമുനേ

യമുനേ തുയിലുണരൂ...
വൃന്ദാവനമേ തുയിലുണരൂ....
യദുകുലനാഥനെ തേടിത്തളരും
പ്രിയസഖി രാധിക ഞാന്‍ (....)


കാളിന്ദീനദിതീരവിഹാരി..
കാതരയായിവളലയുന്നു...
കാര്‍മുകില്‍ വര്‍ണ്ണാ കണ്ണാ....
നിന്‍ പ്രിയരാധികയല്ലോ ഞാന്‍ (.....)


നിന്‍ മണിമുരളീനാദം കേള്‍ക്കാന്‍
നിന്‍ മാറില്‍ ലതയായ് പടരാന്‍
നിന്‍‌ മടിയില്‍ തലചായ്ച്ച് മയങ്ങാന്‍
വന്നൂ നിന്‍പ്രിയ സഖി രാധ (....)

Tuesday, April 6, 2010

ഭാരതഭൂമി

ഹിമാവാനു സാഗരം കൈനീട്ടി നല്‍കിയ
വരദാനമല്ലൊ ഈ പുണ്യഭൂമി
അനഘമാം മൂല്യങ്ങള്‍ ഒരു നൂറുമേനിയായി
വിളയിച്ച ഭാരതപുണ്യഭൂമി

അദ്ധ്യാത്മചൈതന്യദീപ്തിയീലോകത്തി -
ലാദ്യം ചൊരിഞ്ഞതീ പുണ്യഭൂമി
ഭാരതദര്‍ശനം പാവനം ഭാസുരം
പാരിന്നു നല്‍കിയീ പുണ്യഭൂമി

അദ്വൈതസിദ്ധാന്തധാരയീലോകത്തി -
ലാദ്യം ഒഴുക്കി ഈ പുണ്യഭൂമി
ശക്തിയഹിംസയാണെന്നുള്ളോരുണ്മയെ
ഊട്ടിയുറപ്പിച്ച പുണ്യഭൂമി

നാനാതരത്തില്‍ നിന്നേകത്വദര്‍ശനം
സാധിതമാക്കിയ പുണ്യഭൂമി
ഭാരതം പാരിന്റെ സിന്ദൂരചിത്രകം
ഭാഗ്യവിധാത്രിയെന്‍ മാതൃഭൂമി.

കൊച്ചുവര്‍ക്കി

ആസ്വാദനം
കൊച്ചുവര്‍ക്കി നല്ലയൊരു കഥാസ്വാദകനാണു്.പണി കഴിഞ്ഞു് അല്പം മരനീരുംമോന്തി
വീട്ടിലെത്തി.കഥ വായന തുടങ്ങി.കഥാപാത്രം തന്നെയാണു കഥ പറയുന്നതു്.
കൊച്ചുവര്‍ക്കിയും കഥാപാത്രത്തോടൊത്തു യാത്ര തുടര്‍ന്നു.ബാല്യകാലവിവരണത്തില്‍ കൊച്ചുവര്‍ക്കി
നായകന്റെ ബാല്യകാലസഖാവായിക്കുത്തിമറിഞ്ഞു.അയാളുടെ യൌവനസന്തോഷങ്ങളില്‍ കൊച്ചു വര്‍ക്കിയും സന്തോഷിച്ചു.അയാളുടെ വിശ്വസ്തതയില്ലാത്തഭാര്യയോടു കൊച്ചുവര്‍ക്കിക്കു ചില്ലറ ദേഷ്യമല്ല തോന്നിയതു്. കടംകൊണ്ടു നട്ടം തിരിഞ്ഞപ്പോള്‍ കൊച്ചുവര്‍ക്കിയും കൂടെ തിരിഞ്ഞു. അവസാനം നായകന്‍ ഒരു മുഴം കയറില്‍ മരക്കൊമ്പില്‍ ജീവനൊടുക്കിയപ്പോള്‍ കൊച്ചുവര്‍ക്കി ശരിക്കും കരഞ്ഞുപോയി..
പെട്ടെന്നാണു കൊച്ചുവര്‍ക്കിയ്ക്കു ബുദ്ധി വന്നതു്.ഇവന്‍ പറ്റിച്ചിരിക്കുന്നു.കൊച്ചുവര്‍ക്കി ദേഷ്യത്തില്‍ അലറി.....”ഫാ...കഴുവേര്‍ടാമോനേ..പറ്റിക്കുന്നോ.. നീ തൂങ്ങിച്ചത്തെങ്കില്‍ ആരാടാ കഥ എഴുതിയതു്.. നിന്റെ പ്രേതമോ...ശവം..”
കൊച്ചുവര്‍ക്കി പുസ്തകം എടുത്തു ദൂരേയ്ക്കു ഒരേറു കൊടുത്തു......

Monday, April 5, 2010

അമ്പാടിക്കണ്ണന്‍

അമ്പാടിക്കണ്ണന്‍
മണിമുകിലൊളിചിന്നുന്നോരമ്പാടിക്കണ്ണന്റെ
മതിമോഹനമണിരൂപം കണികാണേണം
മഞ്ഞപ്പട്ടാടയുടുത്തോരാശ്രീരൂപം
മനതാരില്‍ എപ്പോഴുംകളിയാടേണം,എന്റെ
മനതാരില്‍ എപ്പോഴുംകളിയാടേണം

പീലിത്തിരുമുടി ചേലിലിളക്കിയും
കോലക്കുഴല്‍ മെല്ലെയൂതിനിന്നും
കാലികള്‍ മേയുന്ന കാനനത്തില്‍ നിന്റെ
ലീലകള്‍ മുന്നില്‍ തെളിഞ്ഞീടണം,നിന്റെ
ലീലകള്‍ മുന്നില്‍ തെളിഞ്ഞീടണം.

കൈയ്യില്‍ തരിവള,കാലില്‍ ചിലങ്ക ,പൊന്‍ -
അരയില്‍ അരഞ്ഞാണഭംഗി ചാര്‍ത്തി
പുഞ്ചിരിതൂകി നീ അമ്മയോടോരോന്നായ്‌
കൊഞ്ചുന്ന രൂപം തെളിഞ്ഞീടണം,നിന്റെ
കൊഞ്ചുന്ന രൂപം തെളിഞ്ഞീടണം

.ആയിരംസ്വപ്നങ്ങള്‍



ആണ്‍ :.....ആയിരംസ്വപ്നങ്ങള്‍ എന്‍ മനസ്സില്‍
...............ആരോമലാളെ നീ വിടര്‍ത്തി
പെണ്‍ ‍:.....ആയിരം മോഹങ്ങള്‍ നീ ഉണര്‍ത്തി
................ആരോരുമറിയാതെ എന്‍ മനസ്സില്‍ (---)
ആണ്‍ :......മലരമ്പനൊ മധുതൂകും വസന്തമോ
................മലര്‍മണിവീണയായ് മാറ്റി നിന്നെ
പെണ്‍ :.....മലരമ്പനൊ മധുമാസമോ വന്നില്ലാ
................മണിവീണയാക്കിയതെന്റെ തോഴന്‍ (----‌‌‌)
ആണ്‍ :......മലരിട്ടുനില്ക്കുന്ന മോഹമെല്ലാം
................മതിമുഖി ഞാനൊന്നു മൂളിയാലോ
പെണ്‍ ‍:......മലരിട്ടമോഹനസ്വപ്നമെല്ലാം
.................മനസ്സിന്‍മണിച്ചെപ്പില്‍ ഓര്‍ത്തുവെയ്ക്കാം (---)

Sunday, April 4, 2010

“അത്യന്താധുനികം” കവിത

വൃത്തവും താളവും വേണ്ടാ
എന്തോയേതോ കുറിച്ചിടാം
"കവിത"പേരു നല്‍കീടാം
കുവിത തന്നെയീ വിത.

ഇല്ലത്തകായില്‍ മരുവുന്ന സതീമണിക്കു
വല്ലാത്ത വേഷമതു കെട്ടിവിടുന്നതോര്ത്താല്‍
തെല്ലല്ല ദുഃഖമലതല്ലുവതെന്‍ മനസ്സില്‍
മല്ലാക്ഷിയാം കവിത തന്‍ഗതിയും സമംതാന്‍

ശ്ലോകം പോയൊരു പോക്കുകണ്ടു കരയും കൂട്ടര്‍ക്കു ഹാ ചൊല്ലിടാം
ഭേദം കാണുക ഗദ്യപദ്യകവിതാ,ഹാ യെന്തു മൌഢ്യം സഖേ?
ഭേകം തന്നുടെ രോദനോദിത സുഖം ശ്ലോകം നമുക്കേകിടും
ശോകംവിട്ടു വിഴുങ്ങുകീ കവിതയീ "കാമ്പസ്സു" കാംപോസു പോല്‍

നന്നായിയെന്നു പലവട്ടമുരച്ചിടെണ്ടാ
നന്നാകുമോ കവിതവൃത്തവിഹീനമായാല്‍
ചൊന്നാലുമിക്കവിത"നൂതന"മൊന്നുകേട്ടാല്‍
കന്നാലിപോലുമുടനേയവിടം ത്യജിക്കും.

വൃത്തത്തില്‍ വേണ്ടെന്നൊരു തീരുമാനം
വൃത്തത്തിലാക്കും കവിതാഗുണത്തെ
ചിത്തത്തിലേതും ചിതമല്ല "താള-
വൃത്തി"യ്ക്കു മാത്രം ഗതിയേകുമെങ്കില്‍

രാഗമാലിക

രാഗമാലിക
നാരദമുനിയുടെ മഹതിയില്‍
മധുരിതരാഗനിനാദമുയര്‍ന്നു
അതിലൊരു രാഗം അനുപമരാഗം
അമൃതവര്‍ഷിണിരാഗം

തന്ത്രിയില്‍ നാദബ്രഹ്മമുയര്‍ന്നു
അണ്ഡകടാഹമുണര്‍ന്നു
വീണയില്‍ വാണീദേവിയുണര്‍ത്തി
ഹംസധ്വനി രാഗം

വലരിപുതന്നുടെ സഭയില്‍ വലജകള്‍
നടനം ചെയ്യും യാമം
നൂപുരമണികള്‍ ഉയര്‍ത്തും നാദം
രാഗം മോഹനരാഗം

രാഗമാലിക

സ്വരരാഗകല്ലോലിനി രഞ്ജിനി
പ്രിയരാഗമന്ദാകിനി
പ്രകൃതിയും പ്രണവവും പ്രമദമായൊഴുകുന്ന
ലയരാഗശിവരഞ്ജിനി

പ്രിയരാഗമാലിക നീയണിയും
കാവ്യഭരിതമീജീവിതം ധന്യം
സുലളിതപദവിന്യാസം
രാഗഭരിതമീജീവിതം ധന്യം

നൂപുരധ്വനികളില്‍ മന്ദ്രനിനാദം
പുളകത്തിന്‍ പൂത്തിരിനാളം
എന്നില്‍ നിറയും മോഹനരാഗം
ഗൌരിമനോഹരി തന്‍ വരവീണയില്‍
ഉണരും ഹരികാംബോജി

വനികകള്‍ പൂക്കും വസന്തകാലം
മനസ്സിലുണര്‍ന്നൂ ഹിന്ദോളം
ഭൈരവിതന്‍ ഭാവയാമം
രാഗഭരിതം ചക്രവാകം
ഹംസധ്വനി കേട്ടുണരും മലരുകള്‍
ശിരസ്സില്‍ ചൂടും കനകാംഗി

Saturday, April 3, 2010

മീന്‍പിടുത്തം

മീന്‍പിടുത്തം
എനിക്കും മീന്‍പിടിക്കണം
കലക്കല്‍ വെള്ളമെങ്ങടോ?
കലക്കല്‍വെള്ളമില്ലെങ്കില്‍
കലക്കാം മീന്‍പിടിച്ചിടാം!!!

എനിക്കും കവിയാകേണം
സിദ്ധി നാസ്തിയതെന്കിലും
"അത്യന്താധുനികം കാവ്യം"
ലേബലൊട്ടിച്ചുതട്ടിടാം

അമേദ്യം,ഭ്രൂണ,ഗര്‍ഭത്തിന്‍
പാത്രം,മൂത്രമൊരാര്‍ത്തവം
സംഗം,ഭോഗ,മധോഭാഗം
നൈരാശ്യം,പ്രതിഷേധവും

വന്നിടൂ,ചുട്ടിടൂ,ചൂഴ്ന്നു
വിണ്ടുകീറിക്കുടിച്ചിടൂ
മാന്തിടൂ,മാറുകീറീടൂ
വാക്കുകള്‍ വെച്ചു കാച്ചിടാം

കേള്‍പ്പോര്‍ക്കു തെല്ലുമേയര്‍ത്ഥം
കിട്ടാതെ വട്ടടിചിടും
എങ്കിലും ചൊല്ലിടും "ഹായ് ഹായ്
സൃഷ്ടിയെത്ര മനോഹരം "

അതിനാല്‍ കാവ്യമാംപൊയ്ക
നന്നായൊന്നു കലക്കിടാം
കലക്കവെള്ളമായാലോ
മീന്‍പിടുത്തം സുഖപ്രദം.

Friday, April 2, 2010

പ്രണവസംഗീതം

പ്രണവസംഗീതം.

സപ്തസ്വരസുധാവാഹിനി തഴുകും
പ്രപഞ്ചഹൃദയവിപഞ്ചികയില്‍
ശ്രുതികളുയര്‍ന്നു,ധ്വനികള്‍ ഉയര്‍ന്നു
പ്രണവമന്ത്രധ്വനിയില്‍ വസന്ത-
സ്വരരാഗമാധുരി നിറഞ്ഞു
സ്മൃതിതന്‍താളലയങ്ങളില്‍ അമൃതം
മധുരം പകരുംനേരം
പ്രകൃതീ ദേവി ,മനോഹരി നിന്‍ധൃത -
ചടുലനടനമേളം,നൂപുരമണിനാദം
സൃഷ്ടി ,സ്ഥിതി,ലയ,താള,മേള രവ-
സര്‍ഗ്ഗപ്രകൃതപ്രഭവഭാവരസ -
മധുരോന്മാദം നിറയും തുടികളില്‍
ധിമിധിമി ധീംതിമി താളംഉയരുന്നൂ.
പ്രപഞ്ചം ഉണരുന്നൂ,പ്രണവ ശംഖൊലി ഉണരുന്നൂ
ശ്രുതിയായ്‌,ലയമായ്,ദ്രുതതുടിതാളം
പ്രപഞ്ചവീണയില്‍ നിറയുന്നൂ
മദഭരനടനം തുടരുന്നൂ
പ്രണവസംഗീതമുയരുന്നൂ

വന്ദേമാതരം

പാടുക നാം ഈ പാവനഭൂവില്‍
ധീരോജ്ജ്വലമാം ഗീതം
തിലകന്‍ ‍,ഗോഖലെ,ബാപ്പുജി,നെഹ്‌റു
തിലകം ചാര്‍ത്തിയ ഗീതം നമ്മുടെ
സ്വതന്ത്രഭാരതസംഗീതം
വന്ദേമാതരം,വന്ദേമാതരം ,വന്ദേമാതരം

അടിമത്തത്തിന്‍ ചങ്ങല പൊട്ടി -
ച്ചെറിഞ്ഞ ധീരതയോടെ
അടിച്ച്ച്ചുടക്കും ജാതിമതാന്ധര്‍
പടുത്തുയര്‍ത്തിയ കോട്ടകള്‍ ,എന്നി-
ട്ടൊന്നിച്ചൊന്നായ് പാടും നമ്മുടെ
സ്വതന്ത്രഭാരതസംഗീതം
വന്ദേമാതരം,വന്ദേമാതരം ,വന്ദേമാതരം

അമ്മേ ഭാരതമാതാവേ നീ
അനുഗ്രഹങ്ങള്‍ ചൊരിയുമ്പോള്‍
ഞങ്ങളിലില്ലാ ഹിന്ദു,ക്രൈസ്തവ -
മുസ്ലീം ഭേദവിചാരം
ഞങ്ങള്‍ ഭാരതമക്കള്‍
ഞങ്ങള്‍ക്കൊന്നേ ജീവനമന്ത്രം
ഒന്നിച്ചൊന്നായ് പാടും നമ്മുടെ
സ്വതന്ത്രഭാരതസംഗീതം
വന്ദേമാതരം,വന്ദേമാതരം ,വന്ദേമാതരം

ഗീതമേ സംഗീതമേ..

ഗീതമേ സംഗീതമേ..
വര്‍ണ്ണച്ചിറകു വിടര്‍ത്തൂ ..മനസ്സില്‍
മധുരിമ നീ പകരൂ
നിന്‍തിരുനടയില്‍ ധ്യാനമിരിക്കും
ഞാനൊരു തിരിനാളം..ഉരുകും
ചെറുനെയ്‌ത്തിരിനാളം (ഗീതമേ സംഗീതമേ..)

ശ്രുതിയും താളവുമില്ലാ..
മണിമുരളീരവമില്ലാ.....
വേദന മാത്രം കരളില്‍ നിറയും
ഞാനൊരു തിരിനാളം..ഉരുകും
ചെറുനെയ്‌ത്തിരിനാളം (ഗീതമേ സംഗീതമേ..)

രാഗലാപനപാടവമില്ലാ.........
രാഗവിപന്ചികയില്ലാ ......
വിരിയും മനസ്സിലെ അഭിലാഷങ്ങള്‍
ഉരുകും തിരിനാളം..ഞാനൊരു
ചെറുനെയ്‌ത്തിരിനാളം (ഗീതമേ സംഗീതമേ..)

അഖണ്ഡമാണീ രാജ്യം

ഒരു രാഗത്തില്‍ ഒരു ഭാവത്തില്‍
ഒരേ സ്വരത്തില്‍ പാടുക നമ്മള്‍
ഒരേ സ്വരത്തില്‍ പാടുക നമ്മള്‍
"ഒരെയോരിന്ത്യ ഒരൊറ്റ ജനത
അഖണ്ഡമാണീ രാജ്യം" (ഒരു രാഗത്തില്‍ ...... ‍)

ഉത്തുംഗം ഹിമശൈലമുതിര്‍ത്തൊരു
പല്ലവി പാടുക നമ്മള്‍
ഉത്തുംഗം ഹിമശൈലമുതിര്‍ത്തൊരു
പല്ലവി പാടുക നമ്മള്‍
അനുപല്ലവിയായി സാഗര വീചികള്‍
പാടിയ മന്ത്രം മംഗളമന്ത്രം
" ഒരെയോരിന്ത്യ ഒരൊറ്റ ജനത
അഖണ്ഡമാണീ രാജ്യം" (ഒരു രാഗത്തില്‍ ...... ‍)

ജാതിമതാന്ധതയീമണ്ണില്‍
ചുടുചോരയുതിര്‍ക്കാന്‍ ഉഴറുമ്പോള്‍
ജാതിമതാന്ധതയീമണ്ണില്‍
ചുടുചോരയുതിര്‍ക്കാന്‍ ഉഴറുമ്പോള്‍
ഭാരതമക്കള്‍ നമ്മളുറക്കെ
പാടുക മന്ത്രം മംഗളമന്ത്രം
"ഒരെയോരിന്ത്യ ഒരൊറ്റ ജനത
അഖണ്ഡമാണീ രാജ്യം" (ഒരു രാഗത്തില്‍ ...... ‍)

മതങ്ങള്‍ ഭാഷകള്‍ ആചാരങ്ങള്‍
വിഭിന്ന രീതികള്‍ എന്നാലും
ഒരു പൂവാടിയില്‍ വിരിഞ്ഞു നില്‍ക്കും
സുഗന്ധ മലരുകള്‍ അല്ലോ നാം (ഒരു രാഗത്തില്‍ ...... ‍)

Thursday, April 1, 2010

സാഗരസംഗീതം

സാഗരസംഗീതമേ സ്വരസാഗരസംഗീതമേ
കദനം പേറും കരയുടെ കരളിനു-
കുളിരായൊഴുകും സ്വരലയമേ
നിന്‍ കരപല്ലവലാളനമേറ്റീ-
തീരം ശാന്തമുറന്ങുമ്പോള്‍
ഒരു കുളിരലയായ്‌ ഒരു സുഖലയമായ്
വരൂ നീ കരളില്‍ മധുപകരൂ..

വിശാലസാഗരതീരം തേടി
വിഷാദസന്ധ്യകള്‍ അലയുമ്പോള്‍
ഉള്ളില്‍ അപസ്വരമായുയരുന്നൂ
വിരഹിണി തന്നുടെ തേങ്ങലുകള്‍
ഒരു കുളിരലയായ്‌ ഒരു സുഖലയമായ്
വരൂ നീ കരളില്‍ മധുപകരൂ..

ഒരു മണിവീണാതന്ത്രിമുറുക്കി
ഒരു കിളി എങ്ങോ പാടുന്നൂ
ആ മണിവീണയില്‍ വീണുമയങ്ങീ
വിരഹിണി തന്നുടെ ദുഃഖങ്ങള്‍
ഒരു കുളിരലയായ്‌ ഒരു സുഖലയമായ്
വരൂ നീ കരളില്‍ മധുപകരൂ..

കാട്ടുതൃത്താവ്

തൂമഞ്ഞള്‍ക്കുറിതൊട്ടമുക്കൂറ്റിപ്പൂവാകാന്‍
കാട്ടുതൃത്താവിന്നു മോഹമായി
തിരുവോണനാളിലെ പൂക്കളത്തില്‍
മഞ്ഞമലരായി നില്‍ക്കുവാന്‍ മോഹമായി

തിരുവാതിര നോമ്പ് നോറ്റു പെണ്ണ്
തിരുനക്കര പോയ്‌ തപസ്സിരുന്നൂ
തിരുനാമകീര്‍ത്തനം പാടിയാപെണ്‍കൊടി
ശിവരാത്രി നാളുംതപസ്സു ചെയ്തു

നിറമാണ് കാര്യമെന്നോര്‍ത്തു പെണ്ണാള്‍ തന്റെ
നിറവാര്‍ന്ന പരിശുദ്ധി വിസ്മരിച്ചു
നിറമാര്‍ന്ന പൂക്കള്‍ പുറത്തുനില്‍ക്കെ ദേവന്‍
തുളസിക്കതിര്‍ മാല ചൂടിനിന്നൂ